ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ചരിത്രനേട്ടവുമായി ഇന്ത്യയുടെ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലിൽ. ലോക രണ്ടാം റാങ്കുകാരായ ചൈനയുടെ ജിയ യിഫാൻ-സാംഗ് ഷുസിയാൻ സഖ്യത്തെ അട്ടിമറിച്ചാണ് ഇന്ത്യൻ താരങ്ങൾ അവസാന നാലിൽ ഇടംപിടിച്ചത്.
ആദ്യ ഗെയിം 21-16ന് നഷ്ടമായ ശേഷമായിരുന്നു ട്രീസ-ഗായത്രിയുടെ തകർപ്പൻ തിരിച്ചുവരവ്. സമ്മർദത്തെ അതിജീവിച്ച് രണ്ടാം ഗെയിം 21-15ന് സ്വന്തമാക്കിയ ഇന്ത്യൻ സഖ്യം നിർണായകമായ മൂന്നാം ഗെയിമിൽ 21-13ന് വിജയം ഉറപ്പിച്ചു. ജയത്തോടെ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് മെഡൽ ഉറപ്പായി.
15 വർഷത്തിന് ശേഷമാണ് ഇന്ത്യൻ വനിതാ ഡബിൾസ് സഖ്യം ലോക ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിലെത്തുന്നത്. 2011ൽ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യമാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. അന്ന് ഇന്ത്യൻ സഖ്യം വെങ്കല മെഡലും നേടിയിരുന്നു.